Thursday, May 3, 2012

ഒരു നിമിഷം....

എന്റെ ഹോസ്റ്റല്‍ റൂമിന്റെ വാതിലില്‍ ആരോ മുട്ടി വിളിച്ചു........ സമയം എത്ര ആയി എന്നറിയാന്‍ ഞാന്‍ മൊബൈല്‍ തപ്പി.... 4.30 AM.... ആദിത്യന്റെ ചൂടിന്റെ കാഠിന്യം രാത്രി ആയിട്ടും വല്ലാതെ അലോസരപ്പെടുതുന്നതിനാല്‍ ഞാനും എന്റെ മുമ്മുവും(റൂംമ്മേറ്റ് ) തറയിലാണ്  കിടന്നുറങ്ങിയത്..... ഞാന്‍ അവളെ തട്ടി വിളിച്ചു..... പെട്ടെന്നു എന്റെ ഫോണ്‍ റിംഗ് ചെയ്തു.... വാതില്‍ തുറക്കുന്നതിനിടെ ഞാന്‍ ഫോണില്‍ സംസാരിച്ചു... എന്റെ അനുജത്തിയാണ്... അപ്പൂപ്പന് സുഖം ഇല്ല... എന്നോട് വേഗം വീട്ടിലേക്കു ചെല്ലാന്‍ പറഞ്ഞു.... അവളുടെ സ്വരത്തില്‍ പതിവില്ലാത്ത പക്വത എനിക്ക് തോന്നി.... റൂമിലേക്ക്‌ വന്ന വാര്‍ഡനും ഇതേ കാര്യം തന്നെ പറഞ്ഞു........


എന്റെ ഹൃദയമിടിപ്പ് ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു.... ദേഹമാകെ വിയര്‍പ്പു തുള്ളികള്‍ പൊതിഞ്ഞു.... കണ്ണുകള്‍ ഇറനണിഞ്ഞു.... എന്തു ചെയ്യണമെന്നറിയില്ല.... എന്തൊക്കെയോ എടുത്തു ബാഗിലാക്കി ഞാന്‍ പോകാനിറങ്ങി.... 

മുമ്മു എന്നെ റെയില്‍വേ സ്റ്റേനിലേക്ക് കൊണ്ട് പോയി... നമുക്ക് പരസ്പരം  ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.... അവിടെ ചെന്ന് അവള്‍ എനിക്ക് ചായ വാങ്ങി തന്നു.... ഞാന്‍ മനസില്ലാമനസ്സോടെ ട്രെയിനിലേക്ക്‌ കയറി... എന്റെ നാവ് ചലിക്കുന്നില്ല....... കൈ വീശി അവളോട്‌ പോകാന്‍ പറഞ്ഞു......  

ട്രെയിന്‍ നീങ്ങി തുടങ്ങി..... ദൂരം കാഴ്ചയെ ഭംഗപ്പെടുതും വരെ അവള്‍ എന്നെ നോക്കി നിന്നു.... ആ  അവസരത്തില്‍  അവള്‍ എനിക്ക്  തന്ന ആശ്വാസം മറക്കാനാകാത്തതായിരുന്നു..... 

എന്റെ മനസ് എന്തെന്നിലാത്ത അസ്വസ്തതയിലാണ്...... അപ്പൂപ്പന്‍ വീട്ടിന്റെ  നെടും തൂണായിരുന്നു.... 30 വര്‍ഷം കൂടെ താമസിച്ച ഭാര്യ വേര്‍പിരിഞ്ഞപ്പോഴും.... കൂടപ്പിറപ്പുകള്‍ തള്ളി പറഞ്ഞപോഴും... ആരോടും ഒരു നേര്‍ത്ത പരിഭവം പോലും കാണിക്കാതെ ഒറ്റയ്ക്ക് അധ്വാനിച്ചു ജീവിച്ച ഒരു മനുഷ്യന്‍.... കഴിഞ്ഞ ആഴ്ച കാണുംമ്പോഴും ഒരു കുഴപ്പവും ഇല്ലായിരുന്നു..പെട്ടെന്ന് എന്താ???

കുഞ്ഞായിരിക്കുമ്പോ കാവിലെ ഉത്സവത്തിനു ബലൂണ്‍ വാങ്ങി തന്നതും വേനലവധിക്ക്  മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി തന്നതും.. എന്റെ മനസിന്റെ പിന്നാമ്പുറത്ത് തത്തി  കളിച്ചു...... എന്തെന്നിലാത്ത വീര്‍പ്പുമുട്ടല്‍ എനിക്ക് തോന്നി.... തണുത്തുറഞ്ഞ ആ ശരീരം പോലും എന്റെ മുന്നില്‍ മിന്നി മാഞ്ഞു.... ചീറി പായുന്ന ട്രെനിന്റെ ആരവം എന്റെ ഗദ്ഗദത്തെ കാറ്റില്‍ പറത്തി..... അടക്കി പിടിച്ച നൊമ്പരം ഒരു തേങ്ങലാകാന്‍  ഞാന്‍ ആഗ്രഹിചെങ്കിലും കഴിഞ്ഞില്ല... അത് എന്റെ കണ്ഠത്തെ വരിഞ്ഞു മുറുക്കിക്കോണ്ടിരുന്നു..... 

പച്ച പരവതാനി വിരിച്ചിട്ടിരിക്കുന്ന പട്ടാമ്പിയിലേക്ക്  2 ആഴ്ച കൂടുംമ്പം തിരുവനന്തപുരത്ത് നിന്നും ഞാന്‍ വരുമായിരുന്നു എന്റെ അപ്പൂപ്പനെ കാണാന്‍ വേണ്ടി മാത്രം....

ഞാന്‍ പിച്ച വച്ച് നടന്ന വയലേലകള്‍..... ജീവന് തുല്യം ഞാന്‍ സ്നേഹിക്കുന്ന എന്റെ തറവാട്.... ആ  വീട്ടിനോടുള്ള എന്റെ സ്നേഹം പറഞ്ഞാല്‍ തീരാത്തതാണ്.... എന്നും ഞാന്‍ ഓടി വരുമ്പോള്‍ വെള്ളമുണ്ട് ഉടുത്ത് തോളില്‍ വലിയ ഒരു തോര്‍ത്തുമണിഞ്ഞു ഉമ്മറപ്പടിയില്‍ എനിക്കായ്  കാത്തിരിക്കുമായിരുന്നു..... എന്നെ കാണുമ്പൊള്‍ പാവത്തിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുമായിരുന്നു.....

 ഇന്നു ആ ഉമ്മറ പടിയില്‍ കുറെചെരിപ്പുകള്‍..... എനിക്ക് തിരിഞ്ഞോടാന്‍ തോന്നി... ആരോ എന്നെ ബലമായി പിടിച്ചിട്ടുണ്ട്..... അവര്‍ എന്നെ കോലായിലേക്ക് കൂട്ടികൊണ്ട് പോയി..

അവിടെ ഒന്നും മിണ്ടാതെ..ഒന്ന് അനങ്ങാന്‍ പോലും വയ്യാതെ എന്റെ അപ്പൂപ്പന്‍..... ഇരിക്കാന്‍ എന്നെ ആരോ നിര്‍ബദ്ധിച്ചു..പക്ഷെ എനിക്ക് കഴിഞ്ഞില്ല.... ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്.... എന്നെ തഴുകുന്ന കൈകള്‍ ആരോ കൂട്ടി കെട്ടിയിരിക്കുന്നു.... എല്ലാവരും അലമുറയിട്ടു കരയുന്നുണ്ട്..... ഒരിറ്റു കണ്ണുനീര്‍  പോലും എന്റെ കൂട്ടിനില്ല.....

ചിത ഒരുക്കി.... അപ്പൂപ്പന്റെ ആ പൊന്‍ ശരീരം പുറത്തെക്കെടുക്കാന്‍  ഒരുങ്ങുമ്പോള്‍ അലറിയവരും ബോധം  കെട്ടവരും അനവധി.... എനിക്ക് മാത്രം ഒരു ഭാവഭേദവും ഇല്ലായിരുന്നു.... ആളുന്ന തീയിലേക്ക് ചാടി കയറാന്‍ തോന്നി എങ്കില്ലും കാലുകള്‍ ചലിക്കുന്നുണ്ടായിരുന്നില്ല.... ഒരു ജീവിതം പൊലിഞ്ഞു വീണ വേദന ഞാന്‍ ആദ്യമായി അറിഞ്ഞു...... 

ആ തറവാട്ടിന്റെ പടിക്കെട്ടുകള്‍ പിന്നിടുമ്പോള്‍ എന്റെ മനസിലെ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇനി ഇ പടവുകള്‍ എനിക്ക് അന്യമാകുമോ ?????