Wednesday, December 9, 2009

വീണ്ടും ജനിക്കുമോ ???



ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കയാണ് ............



അച്ഛാ......... അമ്മ എന്താ ഇങ്ങനെ നടക്കണേ??
അതെ..മോള്‍ക്ക്‌ ഒരു കുഞ്ഞു അനിയന്‍ വരും ..
എന്നാ ??
കുറച്ചു ദിവസം കഴിയുമ്പോ ...
അനിയന്‍ അമ്മേടെ വയറ്റിലാണോ ...
അതെ മോളെ ..
അമ്മേ......... വേദനിക്കുനുണ്ടോ ??
ഇല്ല... മോള്‍ പ്രാര്‍ത്ഥിക്കണോട്ടോ ....


വീട്ടിനടുത്തു പോലും കൂടെ കളിയ്ക്കാന്‍ ആരും ഇല്ലാത്ത എന്‍റെ മനസ്സില്‍ അച്ഛന്‍റെ ആ വാക്കുകള്‍ വല്ലാത്ത മോഹങ്ങള്‍ തന്നു ...
അന്ന് മുതല്‍ ഞാന്‍ പലതും എന്‍റെ കുഞ്ഞു അനുജന് വേണ്ടി കരുതാന്‍ തുടങ്ങി ..
സ്കൂളില്‍  പോയാല്‍ ,,എല്ലാ കൂട്ടുകാരും സ്വയം മറന്നു കളിക്കുമ്പോള്‍ പോലും
അവനെ ആരേലും കൊണ്ട് പോയാലോന്ന പേടിയാല്‍ എന്‍റെ മനസ് അസ്വസ്ത്മായിരിക്കും.....


അതിനു ശേഷം ഞാന്‍ അമ്മയുടെ അടുത്തെ കിടക്കു ..ആദ്യം അവനെ എനിക്ക് കാണണം ..ആദ്യം കണ്ടാ അവന്‍ എന്നെ മറക്കേ  ഇല്ല,,,, എന്നും എന്നോട് കൂടുതല്‍ സ്നേഹം ഉണ്ടാകും,,,,എന്നു ഞാന്‍ വിശ്വസിച്ചു ..
പക്ഷെ ഞാന്‍ ഉറങ്ങുമ്പോള്‍ അടുത്ത് കിടക്കുന്നവരെ  ചവിട്ടുകയോക്കെ ചെയ്യുന്നത്  കൊണ്ട്  എന്‍റെ മോഹം നടക്കാതെ വന്നു ...
പലപ്പോഴും വാശി പിടിച്ച എന്നെ അച്ഛന്‍ തല്ലി...
അതില്‍ പിന്നെ അച്ഛന്‍ എന്‍റെ ശത്രു ആയി ...
അടുത്ത റൂമില്‍ കിടന്നാലും ,  അമ്മയുടെ വയറ്റില്‍ ഇരുന്നു കണ്ണ് പകുതി അടച്ചു കല്ലിനെ പോലും അലിയിക്കുന്ന ആ നിഷ്കളങ്കമായ അവന്റെ ചിരി സ്വപ്നം കണ്ടു ഉറങ്ങാന്‍ തുടങ്ങി  ..
 എന്‍റെ എല്ലാ ദിവസങ്ങളും,,,ശ്വാസവും,,,,ഹൃദയത്തിന്‍  മിടിപ്പും,,,അവനു വേണ്ടി മാത്രമായിരുന്നു .... അനുജന്‍റെ വരവ് വൈകുന്നത് കൊണ്ടാവാം ..എന്തിനെന്നില്ലാത്ത എന്‍റെ പിടി വാശി വീട്ടിലുള്ളവരെയും ടീച്ചര്‍ മാരെയും അലോസരപ്പെടുത്തി  ...  അങ്ങനെ ദിവസങ്ങള്‍ ഞാന്‍ യുഗങ്ങളായി തള്ളി നീക്കി കൊണ്ടിരുന്നു ...


ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്നും വരുകയായിരുന്നു ..
ഒരു കാറില്‍ അമ്മ അച്ഛന്‍റെ തോളില്‍ തല ചാച്ച് കിടക്കുന്നു ...
അമ്മയുടെ മുക്കിന്റെ തുമ്പില്‍ നിന്നും മുത്ത്‌ പോലെ ഒരു വിയര്‍പ്പുതുള്ളി വീഴുന്നതെ ഞാന്‍ കണ്ടുള്ളൂ ...  പൊടി പാറി കൊണ്ട്  ആ കാര്‍ എന്നെയും കടന്നു പാഞ്ഞു പോയി ...  കാര്‍ എന്‍റെ കണ്മുന്നില്‍ നിന്നും മറയും വരെ  ഒന്നും മനസിലാകാതെ   നിന്ന എന്നെ
അപ്പുറത്തെ വീട്ടിലെ ആന്റി കൂട്ടി കൊണ്ട് പോയി ..
നാവ് കൂട്ടി കെട്ടിയ പോലെ നിന്ന എന്നോട് ആന്റി പറഞ്ഞു അവര്‍ നാളെ  കുഞ്ഞു വാവയെ കൊണ്ട് വരും ...
ഇതു കേട്ടപ്പോള്‍ എന്നില്‍ നിന്നും വിടര്‍ന്ന നനുത്ത ആ പുഞ്ചിരിയില്‍  കണ്ണുനീരിന്‍ ഉപ്പുരസം ഉണ്ടായിരുന്നു.........
  

അന്ന് ഞാന്‍ ഉറകത്തില്‍ ഞെട്ടി ഉണര്‍ന്നു നിലവിച്ചു ...അനിയനെ കാണാന്‍ ഇല്ല..അച്ഛനും അമ്മയും കരയുന്നു ....


വീയര്‍പ്പില്‍  കുളിച്ച് , നാവ് അഗാദ ഗര്‍ത്തത്തിലേക്ക് ആണ്ടു ,  വരണ്ട തൊണ്ടയുമായി  ഇരിക്കുന്ന എന്നെ ,  ആന്റി  സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ട് വന്നു ...
പിറ്റേ ദിവസം ഞാന്‍ സ്കൂളില്‍ പോയില്ല.......
ഒരിക്കലും  കണ്ടിട്ടില്ലാത്ത  അവന്‍  , എന്‍റെ കൂടെ കളിക്കുനതും , കൊച്ചരി പല്ല് കാട്ടി ചിരിക്കുന്നതും , ആ നനവാര്‍ന്ന മെയ്യില്‍  ഞാന്‍ തലോടുന്നതും , പിഞ്ചു കൈകളില്‍ മുത്തം കൊടുക്കുന്നതും  , ആകാശത്തിലെ  മഴവില്ല് പോല്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു .........
പകല്‍  അന്തിയോളം  ഞാന്‍ കാത്തിരിന്നു.....അവര്‍ വന്നില്ല...


ആന്റിയുടെ സാന്ത്വനപ്പെടുതലുകള്‍ എനിക്ക് ആശ്വാസം പകര്‍ന്നു  തന്നിരുന്നില്ല ...... എന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിഞ്ഞു തുടങ്ങി ...
ആന്റി പാല്‍ തന്ന പാത്രം ഞാന്‍ തറയിലിട്ടു,,,അടിച്ചു കരയുന്നതിനേക്കാള്‍  ഒച്ച എന്‍റെ ഹൃദയമിടിപ്പിനുണ്ടായിരുന്നു.......കരഞ്ഞു തളര്‍ന്നു ആ പടി വാതില്‍ക്കല്‍ കിടന്നു ഞാന്‍ ഉറങ്ങി ..സൂര്യന്‍ പടിഞ്ഞാറു നിന്നു മറഞ്ഞതും അതെ കാര്‍ മുറ്റത്തു വന്നു നിന്നു..
എന്‍റെ കണ്ണ് നീരെല്ലാം ആവിയായി ...ഞാന്‍ ഓടി കാറിനടുത്തേക്ക് ചെന്നു...
പഴയ പോലെ അമ്മ കരയുകയാണ് .... ചെങ്കട്ട പോലെ ചുവന്നിരിക്കുന്ന  അമ്മയുടെ മുഖത്തേക്ക്   നോക്കിയപ്പോള്‍ ഉദിച്ചുയരുന്ന ആദിത്യ ഭഗവാനെ നേര്‍ക്കുനേരെ കണ്ടപോല്‍  എന്‍റെ കണ്ണുകള്‍ ചിമ്മി  ... 


അമ്മയുടെ ആ വലിയ വയര്‍ കാണാനില്ല .. അനിയനെ ഞാന്‍ അവിടെ എല്ലാം തിരഞ്ഞിട്ടും  കണ്ടില്ല....ഉള്ളില്‍ ആളുന്ന തീയുമായി എന്‍റെ ' അനുജനോ ' ....എന്ന് ചോദിച്ച എന്നോട് അച്ഛന്‍ പറഞ്ഞു,

അവന്‍ ഇപ്പം വരുന്നില്ല പിന്നെ വരാമെന്ന് പറഞ്ഞുന്നു...അപ്പോള്‍ അമ്മയുടെ  തേങ്ങല്‍  എന്‍റെ  പിഞ്ചു ഹൃദയത്തെ കീറി  മുറിക്കുന്നതായിരുന്നു.. ...


എന്തിനാ അവന്‍ വരണില്ല എന്ന്   പറഞ്ഞത് ????


ഞാന്‍ അവനു വേണ്ടി കാത്തു വച്ച വളപ്പൊട്ടുകളും , നന്നായി പഴുത്തു ചുവന്ന നെല്ലികയും , പെന്‍സില്‍ തുണ്ടുകളും , എടുത്തു അമ്മയുടെ മടിയിലെക്കിട്ടു  ഇപ്പോ കാണണം എന്ന് വാശി പിടിച്ച എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അമ്മ പൊട്ടി കരഞ്ഞു ........ 


കരഞ്ഞു തളര്‍ന്നു മയക്കത്തിലേക്കു അടര്‍ന്നു വീണ ഞാന്‍ എണീക്കുംപോള്‍ , അച്ഛന്റെ കയ്യില്‍ ഒരു വെള്ള തുണിക്കെട്ട്...


 അച്ഛാ   എന്താ ഇതു.....എന്‍റെ അനുജനാണോ?? അവന്‍ വന്നോ??
 കണ്ണുനീര്‍ തുള്ളികള്‍ ആദ്യമായി അച്ഛന്‍റെ കവിള്‍ തടത്തെ നനക്കുന്നത് ഞാന്‍ കണ്ടു ...


മിണ്ടല്ലേ...മിണ്ടിയാല്‍ പാപം കിട്ടും.....ഇടറുന്ന സ്വരത്തില്‍ അച്ഛന്‍ എന്നോട് പറഞ്ഞപോള്‍  , ഞാന്‍ മിണ്ടിയില്ല.....


നീറുന്ന ഹൃദയവുമായി , എന്‍റെ പൊന്നനുജനെ എന്നെന്നേക്കുമായി  ഉറക്കി കിടത്താന്‍  പൂഴി മണ്ണില്‍ അച്ഛന്‍ ആഞ്ഞു വെട്ടുമ്പോള്‍ .... 



അടക്കാനാകാത്ത  നൊമ്പരത്തില്‍ മുങ്ങി ...സത്യമറിയതെ.....ശൂന്യതയിലേക്ക്  കണ്ണും നട്ടു..... ഞാന്‍ ചിന്തിച്ചു  കൊണ്ടിരുന്നു....


" അവന്‍ എന്താ വരാത്തെ  ?? "



Thursday, December 3, 2009

ഗസ്റ്റ് ലെക്ച്ചര്‍

ഞാന്‍ കൈമനം വിമന്‍സ് പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം....ഓര്‍ത്തെടുത്തല്‍ ഏകദേശം ഒരു മൂന്നു നാല് വര്‍ഷത്തെ പഴക്കമേ ഉള്ളു...


കൈമനം അറിയല്ലോല്ലേ??


തംമ്പാനൂരില്‍ നിന്ന് പാപ്പനം കോട് വഴി പോകുന്ന ഏതൊരു ബസ്സില്‍ കയറി,,, നാല് രൂപ കൊടുത്തു,,,, ' പോളിടെക്നിക്ക് ' എന്ന് പറഞ്ഞാല്‍ സന്തോഷപൂര്‍വ്വം അവിടെ കൊണ്ടാക്കും .


ഈ പോളി ടെക്നിക്കിലെയൂം തൊട്ടപ്പുറത്തെ എന്‍ എസ് എസ് വിമന്‍സ് കോളേജിലെയും സുന്ദരികളായ തരുണീമണികളെ കൊണ്ടു സംമ്പുഷ്ഠമാണ് കൈമനം ...സ്വയം പുകഴ്ത്തല്‍ അല്ലാട്ടോ..


എന്തിനു ഏറെ പറയുന്നു..... പേരിനു പോലും ഒരു ആണ്‍ തരി , ഒരു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഇല്ല...


സത്യത്തില്‍ ഒരു വനിതാ ജയില്‍ .... മൂന്നു വര്‍ഷം ഈ മതില്‍ കെട്ടിനുള്ളില്‍ കഴിഞ്ഞു കൂടിയതോര്‍ക്കുമ്പോള്‍ ഇപ്പോളും ആ ഞെട്ടല്‍ മാറുന്നില്ല.....


ആകെ ക്ലാസ്സ്‌ എടുക്കുന്ന രണ്ടു സറുമ്മാര്‍ ഉണ്ട് അവരും ദേ പെന്‍ഷന്‍ ആവുകയാണ് ....


അങ്ങനെ ആ വാതിലും അടഞ്ഞു ...


ഒരു രക്ഷയും ഇല്ലാതെ , ടയര്‍ പഞ്ചറായ പാണ്ടി ലോറി , തേരി തള്ളി കയറ്റുന്ന പോലെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് , ഗസ്റ്റ് ലെച്ചറിനു വേണ്ടിയുളള ഇന്റര്‍വ്യൂ നടക്കുനുണ്ട് എന്ന വാര്‍ത്ത‍ അറിഞ്ഞത് .....


ഹോ .....ഏതേലും ഒരു സുന്ദര കുട്ടന്‍ വരാതിരിക്കില്ല ...


പിന്നെ ഉള്ള എല്ലാ ദിവസവും ,, മൂന്നു നേരം സ്റ്റാഫ്‌ റൂമില്‍ കേറി നോക്കും ... ഗസ്റ്റ് ലെച്ചര്‍ വന്നോ എന്നറിയാന്‍ ....


എവിടെ ......ഇവിടം ഒരു ബാലികേറാ മല പോലെ ആണോ എന്നൊരു സംശയം.....


കാത്തിരിപ്പിനു ഒടുവില്‍ അന്ത്യമായി...


ദേ വന്നു ഒരു ഗസ്റ്റ് ലെച്ചര്‍ ‍...


ഒന്നാം വര്‍ഷ ഇലക്ട്രോണിക്സില്‍ പഠിപ്പിക്കുന്നു...ഒളിഞ്ഞു നോക്കിയാണ് വിവരം സുന്ദരികള്‍ പറഞ്ഞത് ...


നമ്മുടെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ ക്ലാസ്സ്‌ രണ്ടാം നിലയിലാണ്‌ ..


ക്ലാസ്സില്‍ ഗസ്റ്റ് ലെച്ചറെ ഓര്‍ത്തിരിക്കയാണ് എല്ലാരും....


പൊടുന്നനെ അവെടെങ്ങും കണ്ടിട്ടിലാത്ത ഒരു പയ്യന്‍ ക്ലാസ്സിലെക്ക് ചാടി കയറി ഓടി വന്ന് ബുക്ക്‌ മേശ മേല്‍ വച്ച് ചോക്ക് എടുത്തു എഴുത്തു തുടങ്ങി ..


" മോഡേണ്‍ കമ്മ്യൂണിക്കേഷന്‍ "...


പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു....


ബോര്‍ഡില്‍ ബ്ലോക്ക് ഡയഗ്രാമുകള്‍ മലരണി കാടുകള്‍ പോലെ തിങ്ങി വിങ്ങി നില്‍ക്കുന്നു .... ആ മനുഷ്യന്‍ എന്തൊക്കെയോ പറയുന്നു...അങ്ങോട്ട്‌ പോകുന്നു.... ഇങ്ങോട്ട് പോകുന്നു....തെക്ക് വടക്ക് നടക്കുന്നു.....ടെസ്റ്റ്‌ മറിക്കുന്നു ..ആകെ ഒരു ബഹളം തന്നെ ...


അയ്യോ ..... സര്‍ ആണ്


നമ്മള്‍ എല്ലാം ബഹുമാനസൂചകം എന്നോണം ചാടി എണീറ്റു..


സര്‍ ചോദിച്ചു...... എന്താ ..എന്താ...എന്താടേ... (പാവം പേടിച്ചു പോയി)


ഒന്നും ഇല്ല സാര്‍ ഗുഡ് മോര്‍ണിഗ്ഗ്ഗ്ഗ്ഗ്ഗ്ഗ് ...


ഹോ ..


ആരുടെങ്കിലും കയ്യില്‍ വെള്ളം ഉണ്ടോടോ....


ആരും ഒന്നും മിണ്ടിയില്ല ....


കണ്ടയിടതെല്ലാം ഓടി കയറി ഇരുന്ന് , വെള്ളം കണ്ടിട്ട് മാസങ്ങളായ ഒരു ചുവന്ന ഷര്‍ട്ടും , നിറം ഏതാന്ന് തിരിച്ചറിയാന്‍ വയ്യാത്ത ഒരു വലിയ പാന്റും , മുഖത്തൊരു കണ്ണാടിയും,കൈയിലെ ചോക്കും , വായ തുറന്നുള ആ നില്‍പ്പും കണ്ടു , വെള്ളം ഇല്ല എന്ന് പറയാന്‍ എനിക്ക് മനസ്സു വന്നില്ല ....


ഉണ്ട് സര്‍ ......വെള്ളം കുടിക്കാനുള്ള ത്വര എന്നോണം സര്‍ എന്‍റെ നേര്‍ക്ക്‌ നോക്കി...


ഫില്‍റ്ററില്‍ ഉണ്ട്... ഞാന്‍ പറഞ്ഞു ....


പെട്ടെന്ന് സാറിന്‍റെ മുഖം മാറി...സര്‍ ബോര്‍ഡില്‍ കുത്തി കുറിച്ചതെല്ലാം ആ കൈ കൊണ്ട് തന്നെ മായ്ച്ചു....പിന്നെ കൊണ്ട് വന്ന ബുക്ക്‌ എല്ലാം എടുത്തു അസ്ത്രം തൊടുത്ത പോലെ ഒറ്റ പോക്ക് ....


കംപ്ലന്റ്റ് ചെയ്യാനാവും എന്ന് പറഞ്ഞു എല്ലാരും എന്നെ പേടിപെടുത്താന്‍ തുടങ്ങി ....


സര്‍ ഇലക്ട്രോണിക്സ് ഹെഡ്നോട് എന്തോ സീരിയസ് ആയി സംസരിക്കയാണ് എന്ന് കുറെ പേര്‍ സ്റ്റാഫ്‌ റൂമില്‍ പോയി നോക്കിട്ടു പറഞ്ഞു..എനിക്ക് ആകെ പേടിയായി ... പരിഹാരമായി ഞാന്‍ സോറി പറയണം ....


മനസില്ല മനസോടെ ഞാന്‍ സര്‍നോട് സോറി പറയാന്‍ തീരുമാനിച്ചു .. എല്ലാമൊക്കെ പറഞ്ഞു പഠിച്ചു സ്റ്റാഫ്‌ റൂമില്‍ ചെന്നതും സര്‍ എന്നെ കണ്ട ഭാവം നടിക്കാതെ ബാഗും എടുത്തു ഇറങ്ങി പോയി ....


ഈശ്വര സാര്‍ റിസൈന്‍ ചെയ്തു.. ഗുരു ശാപം എന്‍റെ തലയില്‍ വീണു


മനസ്സില്‍ ഗുരുശാപം ഭയന്ന് ഞാന്‍ ക്ലാസ്സിലേക്ക് നടന്നു ...


അടുത്ത ക്ലാസ്സ്‌ മൈക്രോ കണ്ണ്‍ട്രോളര്‍ ആണ്....ടീച്ചര്‍ വന്നു....


ആദ്യത്തെ ക്ലാസ്സില്‍ തന്നെ ഗസ്റ്റ് ലെക്ച്ചറെ ഇന്‍സള്‍ട്ട് ചെയ്തതിനു വഴക്ക് പറയാന്‍ വേണ്ടി ടീച്ചര്‍ എന്നെ വിളിക്കും എന്ന് പ്രതെക്ഷിച്ചിരിക്കയാണ് ഞാന്‍....


എന്‍റെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല .... ദേ വിളിക്കണ് ..... വേറെ ആരും അല്ല പിയുണ്‍ ചേട്ടന്‍ ...പ്രിന്‍സിപാള്‍ ചെല്ലാന്‍ പറഞ്ഞു....


എന്നെ ഇവിടുന്നു പറഞ്ഞു വിടും..ഉറപ്പ് ...റ്റി സി പോലും തരില്ല ...എനിക്ക് കരച്ചില്‍ വന്നു ..ഞാന്‍ പ്രിന്സിപാളിന്‍റെ റൂമില്‍ ചെന്നു ..പിന്നെ ഒന്നും ചിന്തിച്ചില്ല .... ഞാന്‍ കാലിലെക്കങ്ങു മറിഞ്ഞു വീണു... ടീച്ചര്‍ കസേരയിലേക്കും ....


എന്നെ പറഞ്ഞു വിടരുത് ടീച്ചര്‍..എന്‍റെ പഠിക്കാനുള്ള അതിയായ മോഹം കൊണ്ട് പോളിയില്‍ വന്നതാ ..അറിയാതെ പറ്റി പോയതാ.. സത്യമായിട്ടും ഇനി ആവര്‍ത്തിക്കില്ല ... എന്നെ പറഞ്ഞു വിടല്ലേ ടീച്ചര്‍ .... പ്ലീസ്  ...


അതെങ്ങനെയാ കുട്ടി ..പോയേ പറ്റു ..


ഇല്ല ടീച്ചര്‍.. ഞാന്‍ പോവില്ല...ഒരിക്കലും പോവില്ല ..


ഇതെന്തു പണിയാ.....എന്‍ എസ് എസ് ന്റെ മീറ്റിംഗ് ഇന്നു ഉച്ചക്കാണ്... അന്ന് പോകാമെന്ന് സമ്മതിച്ചതല്ലേ .... ഇപ്പോ എന്താ ഇങ്ങനെ പറയുന്നത് ... ഇനി ഒട്ടും സമയം ഇല്ല , ഈ അവസാന നിമിഷം വേറെയേതു കുട്ടിയെ ഞാന്‍ അയക്കും .. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ചെയ്യണം ..വളരെ മോശമായി പോയി ...നാശം ..പൊക്കോ എന്‍റെ മുന്നില്‍ നിന്ന് ....


അയ്യോ ...എന്‍റെ ഭഗവാനെ എന്നെ കൊല്ല് ...


അ ..അത് ടീച്ചര്‍ അതല്ല ..ഞാന്‍ പോകാം ..ടീച്ചര്‍ ഞാന്‍ തന്നെ പോകാം ....


വേണ്ട ...ഇപ്പോ എവിടുന്നു ഒന്ന് പോയി തന്നാ മതി ...


ടീച്ചര്‍ അടുത്ത കുട്ടിയെ തിരക്കാന്‍ ഫോണ്‍ ചെയ്യുകയാണ് ...


ഒരു ചാന്‍സ് കൂടി തന്നു കൂടെ ടീച്ചര്‍...ഞാന്‍ പോകാം...


ഡോ തന്നോട് പോകാനല്ലേ പറഞ്ഞത്..


ശോ....അവിടെ പോയി വന്നിട്ട് കുട്ടികളുടെ മുന്നില്‍ സ്റ്റാര്‍ ആവാം എന്നു കരുതിയതാ ....കുളമായി ...ഇനി എന്താ ചെയ്യാ ....


പറ്റിയ അബദ്ധം ആരോടും പറയാതെ ഞാന്‍ ക്ലാസ്സില്‍ വന്നിരുന്നു ...


പിറ്റേ ദിവസം ..


ഗസ്റ്റ് ലെച്ചര്‍ പോയത് കൊണ്ട് ഫസ്റ്റ് ക്ലാസ്സ്‌ ഫ്രീ ആണലോ എന്നാ സന്തോഷത്തില്‍ ടെസ്ക്കിന്റെ മുകളില്‍ ഇരുന്നു ' ചാര്‍ളി ചാപ്ലിന്‍ വെന്റ് ടു ദി മാര്‍ക്കറ്റ്‌ ' ......എന്നൊക്കെ പാടി , കൈ കൊട്ടി കളിച്ചു , ഉല്ലസിക്കുകയായിരുന്ന നമ്മളെ ഞെട്ടിച്ചു കൊണ്ട് പാന്റും ഷര്‍ട്ടും തേച്ചു മിനുക്കി അതിനകത്തേക്ക് ഇറങ്ങി .., ഇന്‍സേര്‍ട്ട് ചെയ്തു, വടം പോലും തോല്‍ക്കുന്ന ഒരു ബെല്‍റ്റ്‌ ഒക്കെ വരിഞ്ഞു മുറുക്കി , തല മുടി ഒക്കെ ചീകി മിനുക്കി , ഷൂവൊക്കെ വലിച്ചു കേറ്റി .. ഒരു ജെന്റില്‍ മാന്‍ ..


അതെ ഇന്നലത്തെ ഗസ്റ്റ് ലെച്ചര്‍ തന്നെ ...യോ.. സ്വപ്നം അല്ലല്ലോ ??? ...നമ്മള്‍ പരസ്പരം നോക്കി ..


ഗുഡ് മോര്‍ണിംഗ് എവെരി ബെടി ... ഐ ആമ് രേമേഷ് ..ഇന്‍ട്രോഡ്യുസ് യുവര്‍ സെല്‍ഫ്..


ഞങ്ങള്‍ ഓരോരുത്തരായി എണിറ്റു പേര് പറയാന്‍ തുടങ്ങി


ഈ സര്‍ എന്താ ഇന്നലെ ഉറങ്ങി എന്നേറ്റു അപ്പോഴേ ഇങ്ങു വന്നതാണോ? ..


ഓ.....എന്തായാലും ഞാന്‍ കാരണം ഒരാള്‍ രക്ഷപെട്ടല്ലോ ....സമാധാനമായി..


സര്‍ , വെള്ളം വേണോ എന്നു ചോദിച്ചാലോ ......വേണ്ടല്ലെ ..


എന്തിനാ ?? ജീവിച്ചോട്ടെ .....എന്നാലും എന്‍റെ എന്‍ എസ് എസ് മീറ്റിംഗ് പോയി...ആ അത് പോയാലെന്താ ഗുരുശാപം തലയ്ക്കു മേലെ ഇല്ലല്ലോ...ഞാന്‍ ഒന്ന് തലയില്‍ തൊട്ടു നോക്കി...ഇല്ല..സത്യായിടും ഇല്ല...

Friday, November 20, 2009

ക്ഷമയുടെ മൂര്‍ത്തിമത് ഭാവം


"ഇന്നു ഇലക്ട്രോണിക്സ് ലാബില്‍ റെക്കോര്‍ഡ്‌ വെക്കണ്ട അവസാന ദിവസമാണ്... "

ക്ലാസ്സ്‌ റെപ്പിന്‍റെ ശബ്ദമാണല്ലോ അത്...

ഇവനെ പിടിച്ചു റെപ്പാക്കിയവനെ തല്ലണം...അങ്ങനെ ആണേല്‍ ആ തല്ലു എനിക്ക് തന്നെ ഉള്ളതാ...അടങ്ങി ഒതുങ്ങി ഇരുന്ന അവനെ ചാട്ടെ കേറ്റി...നീ യാണ് ഏറ്റവും നല്ല റെപ്പെന്നു പറഞ്ഞു ഈ വഴിക്കാക്കിയത് ഞാന്‍ തന്നെയാ....അതും പോരഞ്ഞിട്ട് അവനു വേണ്ടി സാറിന്‍റെ അടുത്ത് ഒരു സ്പെഷ്യല്‍ റെക്കമെന്റ്റേഷന്‍ വരെ കൊടുത്തു...എന്‍റെ ഒരു ഹോള്‍ഡേ...പക്ഷെ ഇപ്പൊ അതൊരു വലിയ പാരയായി...

" മൂര്‍ത്തിയെക്കാള്‍ വല്യ ശന്തിയാണെന്ന " അവന്‍റെ വിചാരം...

മിസ്സിനെ കാണാന്‍ പോകുവാണെന്ന് പറഞ്ഞപ്പോളെ ഞാന്‍ കരുതിയതാ എന്തേലും ഒരു പണിയായിട്ടെ അവന്‍ വരുള്ളുന്നു...അത് ഇത്രേം വലുതാകുന്നു കരുതീല്ല...

കണികണ്ടത് ആരെ ആണാവോ...

കണ്ണാടി നോക്കിയാണ് എണീറ്റത്...അപ്പൊ എന്നെ തന്നെയാണല്ലേ...ബെസ്റ്റ്..അതിന്‍റെ ഐശ്വര്യമാ...

ഇന്നലത്തെ അശ്രാന്തപരിശ്രമത്താല്‍ എഴുതി തീര്‍ത്തിരുന്നു.....പക്ഷെ റെക്കോര്‍ഡ്‌ എടുത്തിട്ടില്ല...പോയി എടുക്കാം...

കോളേജ് മതിലും ഞാന്‍ താമസിക്കുന്ന വീടിന്‍റെ മതിലും ഒന്നായത് നന്നായി..ഒരെണ്ണം ചാടിയാല്‍ മതിയല്ലോ....പിന്നെ ഒന്നിനും കാത്തിരുന്നില്ല...ഞാന്‍ ഇറങ്ങി നടന്നു...

സൂര്യന്‍ ഉത്തരായനത്തിലാണോ അതോ ദക്ഷിണായനത്തിലാണോ..ഏതിലായാലും കൃത്യം തലയ്ക്കു മുകളിലാണ്...

ഇലക്ട്രോണിക്സ് ബ്ലോക്ക്‌ കഴിഞ്ഞാല്‍ ഉടനെ എന്‍റെ റൂം കാണാം...

അയ്യോ ദേ ഒരു മഞ്ഞു മല ...അതും ഈ നട്ടുച്ചക്ക്...

ഓ പ്രകൃതി ആകെ മാറിപോയി...കാലാവസ്ഥയില്‍ വന്ന വ്യതിയാനം അചിന്തനീയം തന്നെ...

എന്തായാലും ഈ നട്ടുച്ചക്ക് മഞ്ഞു പെയ്താല്‍ മഴവില്ല് വരും....ഉറപ്പാ...

ഞാന്‍ കുറച്ചുകൂടി സൂക്ഷിച്ചു നോക്കി...കാലാവസ്ഥക്ക് മാത്രമല്ല മഞ്ഞുണ്ടാകുന്ന രീതിക്ക് തന്നെ മാറ്റം വന്നുന്ന തോന്നണെ...

മഞ്ഞു മുകളില്‍ നിന്ന് അല്ലെ വീഴണ്ടേ?? ഇതു തഴേന്നു മുകളിലേക്ക് പോകുന്നു ...ഈ കാഴ്ച അത്യത്ഭുതം തന്നെ...

അപ്പൊ എന്‍റെ വീട് എവിടെ?? ഇനി ഇവിടെ ആയിരുന്നില്ലേ ?? വീട് ഒക്കെ ഇവിടെ തന്നെ....

ദേ രാവിലെ വന്നപോ വഴിയില്‍ നിന്ന പട്ടി നില്‍ക്കന്നു...

അയ്യോ..അല്ല അത് മഞ്ഞല്ല...ഭയങ്കര പുക...

കണ്ണട വെക്കണ്ട സമയം കഴിഞ്ഞു പ്രായമായതറിഞ്ഞില്ല...

ഇവിടെ ഫോറെസ്റ്റ് മൊത്തം കാടല്ലാത്തത് കൊണ്ട് കാട്ടു തീ ആയിരിക്കത്തില്ല...പിന്നെ എവിടുന്നാണീ പുക വരുന്നത്...

മതില് കെട്ടിയത് ഈ അടുത്ത കാലത്താണ്...അത് കൊണ്ട് തന്നെ ചാടികടക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്...ഇതിനു മുന്നേ ചാടി ശീലമില്ലലോ...മതിലു പണിതവനെ കിട്ടിരുന്ണേല്‍ ഏണി ആക്കാമായിരുന്നു...എവിടെയൊക്കെയോ പിടിച്ചു ഞാന്‍ മതിലിനു മുകളില്‍ കയറി ചാടി...

എവിടെയാണ് ഈ അഗ്നിയുടെ ഉദ്ഭവം...ഉദ്ഭവം തിരഞ്ഞപ്പോള്‍ കണ്ടത് ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് പുക വരുന്നത്...ഇതെന്തു മറിമായം...പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല...ഓടി.......മുന്നും പിന്നും നോക്കാതെ ഓടി....

ആ വഴിയില്‍ പിന്നെ പുല്ലു മുളക്കാത്തതിനാല്‍ അത് പൊതു വഴിയായി പ്രഖ്യാപിച്ചുന്നാണ് അറിയാന്‍ കഴിഞ്ഞത്...

മതിലു ചാടി വീട്ടില്‍ എത്തിയതും ഞാനാ സത്യം തിരിച്ചറിഞ്ഞത്....എന്‍റെ റൂമില്‍ നിന്നാണ് പുക വരുനത്‌...

വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കയറിയപ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല .. ചെറിയ ശ്വാസം മുട്ടല്‍ അനുഭവപെട്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാന്‍ പുകയുടെ ഉറവിടം കണ്ടു പിടിക്കാന്‍ റൂമില്‍ പരതി...

ദൈവമേ എന്‍റെ ബെഡ് ആണ് കത്തുന്നത്...

കത്തി കത്തി പ്ലാസ്റ്റിക്‌ കട്ടിലിന്‍റെ ഒരു ഭാഗം ഉരുകി തകര്‍ന്നു നിലത്തു വീണു... എന്തായാലും ഇത്രേം ആയി ഇനി ഒന്നും നോക്കാനില്ല...ഞാന്‍ കുറെ വെള്ളം കോരി ഒഴിച്ചു...കിടക്ക എടുത്തു താഴെ കോളേജ് കോമ്പൌണ്ടിലേക്ക് ഇട്ടു...ജനലുകള്‍ എല്ലാം തുറന്നിട്ട്‌...തീ കെട്ടുന്നു ഉറപ്പാക്കിയതിനു ശേഷം ഞാന്‍ ടെറെസിനു മുകളില്‍ പോയി ആകാശത്തേക്ക് നോക്കി കിടന്നു...ഒരു അഞ്ചു പത്തു മിനിട്ടിനു ശേഷം ഇറങ്ങി ചെന്നപ്പോളെക്കും എല്ലാം ശാന്തമായിരുന്നു...

എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ ആഗ്രഹിച്ചു...ഷെര്‍ലക് ഹോംസിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അവിടെ മുഴുവനും ഒരു സെര്‍ച്ച്‌ നടത്തി...യുറേക്ക...ഞാന്‍ കണ്ടു പിടിച്ചു...ഇതെനെല്ലാം കാരണമായ ആ അഗ്നിസ്രോതസ്സു ഞാന്‍ കണ്ടു പിടിച്ചു...

ഒരു ബീഡി കുറ്റി..എന്‍റെ റൂം മേറ്റിന്‍റെയാണ്...

ഇന്നു രാവിലെ കൂടി പുക വലിയുടെ ദൂഷ്യ വശങ്ങളെ കുറിച്ചൊരു ക്ലാസ്സ്‌, ഞാനവനു എടുത്തു കൊടുത്തിരുന്നു... അതിന്‍റെ വൈരാഗ്യം ആണോ ഇത്...അവനു പറഞ്ഞു തീര്‍ക്കാമായിരുന്നു...ഇനി എന്ത് ചെയ്യും....ആ പറഞ്ഞിട്ട് കാര്യമില്ല...

റെക്കോര്‍ഡ്‌ എടുത്തു ഞാന്‍ തിരിച്ചു കോളേജിലേക്ക് പോയി...ലാബില്‍ റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാന്‍ മിസ്സിന്‍റെ അടുത്തു എത്തി...

എന്താടോ ആകെ അലങ്കോലമായിരിക്കുന്നത്...താന്‍ വല്ല ചൂളയിലായിരുന്നോ...

അയ്യോ അല്ല മിസ്സ്‌...എന്തെ അങ്ങനെ ചോദിയ്ക്കാന്‍...

അല്ല താനാകെ കറുത്തു കരിവാളിച്ചിരിക്കുന്നല്ലോ...

കുറച്ചു നേരത്തേക്ക് എന്നെ ഫയര്‍ ഫോഴ്സില്‍ ചേര്‍ത്തു...(ഓ പറയണ കേട്ടാല്‍ തോന്നും ഞാന്‍ വെളുത്തു തുടുത്തു സുന്ദര കുട്ടനാണെന്നു...മിസ്സിന്‍റെ ഒരു തമാശ..)

ഫയര്‍ ഫോഴ്സിലോ...തന്നെയോ...

ഞാന്‍ ഒരു ഫയര്‍ ഫൈറ്റിംഗ് കഴിഞ്ഞു വരികയാണ് മിസ്സ്‌...

ഫയര്‍ ഫൈറ്റിംഗ്...??? അതെവിടയായിരുന്നു...

സംഭവിച്ചതെല്ലാം ഞാന്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു...മിസ്സിനാകെ സന്തോഷം...ഒരു കോമഡി ഫിലിം കണ്ട എഫ്ഫക്റ്റ്‌...എനിക്കാണേല്‍ എന്തെന്നില്ലാത്ത വിഷമവും ദേഷ്യവും...

പ്രാണവേദനയുടെ ഇടയിലാണ് മിസ്സിന്‍റെ ഒരു വീണ വായന...

ലാബില്‍ നിന്നിറങ്ങി ഞാന്‍ വീണ്ടും റൂമിലേക്ക്‌ പോകാനായി ഇലക്ട്രോണിക്സ് ബ്ലോക്കിന്‍റെ മുന്നിലെത്തിയപ്പോള്‍ ആളുകള്‍ എന്‍റെ വീടിന്‍റെ ദിശയിലേക്കു ഓടുന്നു...ഭയങ്കര പുക...
ഞാനും ഓടി...അവിടെ എത്തിയപ്പോളാണ് മനസിലായത്...ഞാന്‍ മുകളില്‍ നിന്നും വാരിയിട്ട ബെഡില്‍ നിന്നും തീ ഉണക്ക പുല്ലില്‍ പടര്‍ന്നു...അത് കത്തി കത്തി ദേ കോളേജിന്‍റെ അടുത്തെത്താറായി...തീ കെടുത്താന്‍ വേണ്ടി എല്ലാരും ഓടിയതാരുന്നു...

ഏതോ ഒരു xxxx മോന്‍റെ പണിയാണ്...ആരോ വിളിച്ചു പറയുന്നത് കേട്ടു...

പിന്നെ ഞാനവിടെ നിന്നില്ല...ജീവനും കൊണ്ട് മുങ്ങി...ആരേലും തിരിച്ചറിഞ്ഞാലോ...

റൂം എത്തിയപ്പോള്‍ നമ്മുടെ കഥാനായകന്‍ കുമ്പസാര കൂട്ടില്‍ നില്‍ക്കുനുണ്ട്..... ഇറങ്ങി നില്‍ക്കെടാ പട്ടി എന്ന് പറയണമെന്നുണ്ടായിരുന്നു...പക്ഷെ ഞാന്‍ ഒരക്ഷരം പോലും മിണ്ടില്ല...

ഡാ നീയെന്നെ രണ്ടു ചീത്ത പറ..എനിക്കൊരു സമാധാനമാകട്ടെ...

ഛെ ചീത്ത പറഞ്ഞാല്‍ പ്രശ്നം തീരില്ലല്ലോ...

എന്നാലും..

ഓ ഒരു എന്നാലും ഇല്ലടാ..അത് കള..കാര്യമാക്കണ്ട...

ഇത്രെ ഒകെ അവന്‍ ചെയ്തിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ലാലോ...ക്ഷമയുടെ മൂര്‍ത്തിമത് ഭാവം തന്നെ ഞാന്‍...

പതുക്കെ ഒരു കസേര വലിച്ചിട്ടു ഞാനിരുന്നു...എല്ലാവരും നിശബ്ദരാണ്...

അവന്‍ നല്ലവനാ...വേറെ ആരേലും ആയിരുന്നേല്‍ പണ്ടേ എന്നെ തല്ലിയേനെ...

എന്ന് പറഞ്ഞു കൊണ്ട് എന്‍റെ റൂം മേറ്റ്‌ പതിവ് ഒട്ടും തെറ്റിക്കാതെ ഒരു ബീഡി എടുത്തു അവന്‍റെവൃത്തികെട്ട ചുണ്ടോടു ചേര്‍ത്ത് കത്തിച്ചു....

ആ ബീഡി വാങ്ങി ഞാനെന്‍റെ ക്ഷമയുടെ മൂര്‍ത്തിമത് ഭാവത്തിന്‍റെ കോലവും കത്തിച്ചു...

എനികെന്തെന്നില്ലാത്ത ദേഷ്യം വന്നു...ഞാന്‍ ചോദിച്ചു...

എടാ ഇത്രെയയിട്ടും നിനക്കിതു നിറുത്താറായില്ലേ...

നീ മനുഷ്യനെ കൊല്ലാന്‍ തന്നെ ജനിച്ചു ഇറങ്ങിയേക്കാണല്ലേ???

ഹോ ഇങ്ങനെ കിടന്നു ചൂടാവാന്‍ നീ ബെഡ്ഡില്‍ ഇല്ലാരുന്നല്ലോ...

ഡാ.........................
 

Wednesday, November 18, 2009

ലാബ്‌ എക്സാം

വര്‍ഷം 2003 ജനുവരി മാസത്തിലെ ഒരു പ്രഭാതം...ജീവിതത്തിലെ ആദ്യത്തെ യുണിവേര്‍സിറ്റി തിയറി പരീക്ഷ എഴുതി തീര്‍ന്നതിനു ശേഷം ദേ ഇപ്പോളാണ് അടുത്ത പന്തി ആയതു...ജീവിതത്തിലെ ആദ്യത്തെ യുണിവേര്‍സിറ്റി ലാബ്‌ പരീക്ഷ....കുറച്ചു ടെന്‍ഷന്‍ ഉണ്ടാരുന്നു...

Friday, November 13, 2009

കൊഴിഞ്ഞ മോഹം

പട്ടു ചുറ്റി മുല്ലപ്പൂവും വച്ച് ഉമ്മറത്തേക്ക് ചെന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നന്നഞ്ഞിരുന്നു ..ഉമ്മറത്ത്‌ നാലു പേര്‍ ഒരു അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കിയിരിക്കയാണ് ...


എനിക്കിതൊരു ആദ്യാനുഭവം അല്ല ...


ഇരുപത്തിഎട്ട് വര്‍ഷമേ ആയുള്ളൂ ഞാന്‍ ഈ ഭൂമി കാണാന്‍ തുടങ്ങിയിട്ട് .... പക്ഷെ
അഞ്ചു വര്‍ഷം കൊണ്ട് മുപ്പതു പേര്‍ എന്നെ കാണാന്‍ വന്നു ....


ഇപ്പോ ഒരു തരം മരവിപ്പാ..എന്‍റെ സൗന്ദര്യം കൊണ്ടോ , കുടുംബ മഹിമ കൊണ്ടോ... വരുന്നവര്‍ക്കെല്ലാം പെണ്ണല്ല , പൊന്നാ വേണ്ടത് ...


ആറ് സെന്റ് മണ്ണും ഒരു വീടും എനിക്ക് താഴെ രണ്ടു പെങ്ങമ്മാരും ഉള്ളവര്‍ക്കു എവിടെന്നാ പൊന്ന് ... അച്ഛന്‍ എല്ലാം ഉഴിഞ്ഞു വച്ച് വളരെ നാളായി സുഖമായി ഉറങ്ങുകയാണ്.....


പലതും പഠിച്ചിട്ടും , ടെസ്റ്റുകള്‍ ചവറു പോലെ എഴുതി കൂട്ടിയിട്ടും , വീട്ടിന്‍റെ പിന്നാം പുറത്ത്‌ 'പോസ്റ്റ്‌' എന്ന വിളിക്ക് കതോര്‍ത്തിരിക്കയാണ് ഞാന്‍ ...

അപ്പോഴാണ് അറിഞ്ഞത് ഇവിടെ അടുത്തൊരു കമ്പനിയുടെ ബ്രാഞ്ച് തുടങ്ങുന്നു ... ബയോഡേറ്റാ കൊണ്ട് കൊടുക്കണം .. ഇന്റര്‍വ്യൂ മാത്രമേ ഉള്ളു ..

ഞാന്‍ പ്രതീക്ഷയുടെ ആ തുറന്ന കവാടത്തിലേക്ക് ചെന്നു.....
' യു ആര്‍ അപ്പൊയിന്റെഡ് ' എന്നത് ഒഴിച്ചാല്‍ അവര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ...

മഴ കാത്തിരിക്കുന്ന വേഴാംമ്പലിനു ഈശ്വരന്‍ ചാറ്റല്‍ മഴ കൊടുത്ത പോലെ ആയിരുന്നു അവരുടെ വാക്കുകള്‍......
പലതും മറക്കാനും എന്തില്‍ നിന്നോ ഒളിച്ചോടാനുമുള്ള മാര്‍ഗ്ഗമായിരുന്നു എനിക്കാജോലി .....
ജനിച്ചു പോയത് കൊണ്ട് ജീവിച്ചു തീര്‍ക്കാനുള്ള തത്രപ്പാടില്‍ എന്‍റെ ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...

മെയിന്‍ ഓഫീസില്‍ നിന്നും എം ഡി വരുന്ന ദിവസം ഞാന്‍ വളരെ താമസിച്ചാണ് ഓഫീസില്‍ എത്തിയത് ... ഓരോരുത്തരായി സാറിനെ കണ്ടു അവരവരുടെ വര്‍ക്ക്‌ സബ്മിറ്റ് ചെയ്യുകയാണ് ...

എന്‍റെ ഊഴമായി ....ഞാന്‍ അകത്തേക്ക് കയറി ഫയല്‍ കൊടുക്കാന്‍ തുടങ്ങവേ എന്‍റെ കൈകള്‍ വിറച്ചു .. എന്‍റെ അകത്തളത്തില്‍ ഒരു പേര് മുഴങ്ങി കേട്ടു..

കിച്ചു ....

ഒരു പാട് മോഹങ്ങള്‍ മനസ്സില്‍ കോരിയിട്ട് , നൂറായിരം വാഗ്ദാനങ്ങള്‍ തന്ന് , ഒടുവില്‍ പ്രാരാബ്ദത്തിന്‍റെ ഭാണ്ട കെട്ടുകള്‍ എന്‍റെ മുന്നിലേക്ക് അഴിച്ചിട്ടു , കാത്തിരിക്കുമോ എന്ന് ഒരു വാക്ക് പോലും ചോദിയ്ക്കാതെ , ചേട്ടന്‍ കൊടുത്ത ദുബായിലേക്കുള്ള വിസിറ്റിംഗ് വിസ , എന്ന കച്ചി തുരുമ്പില്‍ പിടിച്ചു കയറാന്‍ അവന്‍ പോയി .....

അന്നു തൊട്ട് ഇന്നു വരെ എന്‍റെ കണ്ണുനീര്‍ ചാലിലെ ജീവിതത്തിനിടയില്‍ , ആഗ്രഹമുണ്ടായിട്ടും അവന്‍ എവിടെയാണെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല .....


എന്തൊക്കെയോ പറഞ്ഞു ഫയല്‍ കൊടുത്തു അവിടെന്ന് ഇറങ്ങാന്‍ ഞാന്‍ വളരെ പണിപ്പെട്ടു ...

പിന്നെ എന്‍റെ മനസും ചിന്തകളും എന്നെ അനുസരിക്കുന്നുണ്ടായിരുന്നില്ല ....

ശരത് കാലത്തെ മഞ്ഞു വീഴ്ച പോല്‍ എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കീ ബോര്‍ഡില്‍ പതിച്ചു കൊണ്ടിരുന്നു ...

ഘടികാരത്തിലെ സൂചിയുടെ ചലനങ്ങള്‍ എണ്ണി ഞാന്‍ ദിവസം തള്ളി നീക്കി ..

നെഞ്ചിലെ കനല്‍ തീയില്‍ എരിഞ്ഞടങ്ങും മുന്‍പേ , മകളുടെ മംഗല്യം ഒന്ന് നടന്നു കണാന്‍ ആഴ്ചയിലെ ഏഴു ദിവസവും വ്രതം നോറ്റ് കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക്‌ ഞാന്‍ ഓടി ...

അസ്തമിക്കാന്‍ വെമ്പുന്ന ആദിത്യ ഭഗവാന്‍റെ ഇളം വെയിലും , പടിഞ്ഞാറു നിന്ന് വീശുന്ന നേര്‍ത്ത കാറ്റും എന്‍റെ ഏക ആശ്വാസമായി കരുതി ഞാന്‍ നടന്നു ....

പെട്ടെന്ന് ഒരു കാര്‍ എന്‍റെ അടുത്ത് വന്നു നിന്നു....പാന്റും ഷര്‍ട്ടും ഷൂവുമണിഞ്ഞ് വേദനയില്‍ ചാലിച്ച ഒരു ചിരിയുമായി അവന്‍ ഡോര്‍ തുറന്നിറങ്ങി ...

അതെ കിച്ചു ..

അവന്‍ ഒരുപാട് മാറിയിരിക്കുന്നു ...

ഒരുമിച്ചു നെയ്ത സ്വപ്നങ്ങളുടെയും , അറിയാതെ ചെയ്തുപോയ പിഴവുകളുടെയും തൂക്കം നോക്കി കുമ്പസാര കൂട്ടില്‍ നില്‍ക്കയാണ്‌ അവന്‍ ....

എന്‍റെ തേങ്ങലിന്‍ ഈരടി എന്നോണം മുപ്പത്തി ഒന്നാമത്തെ ആളാക്കാന്‍ അവന്‍ തയ്യാറായി ...

പരിഭവത്തോടെ ആണെങ്കിലും എന്‍റെ കണ്ണുകള്‍ മിന്നിയത് അവനു ആശ്വാസമായപോലെ തോന്നി .......

എനിക്കും എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ...

സന്തോഷം തുളുമ്പുന്ന മനസോടെ അമ്മക്ക് ആശ്വാസമേകാനായ്‌ വീട്ടു പടിക്കല്‍ എത്തിയതും പതിവിലും വിപരീതമായ് അമ്മയുടെ മുഖത്തെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി .... എന്‍റെ മനസ് വായിച്ചറിഞ്ഞ പോലെ അമ്മ എന്നെ വാരി പുണര്‍ന്നു .... അമ്മയുടെ ഹൃദയത്തിന്‍ മിടിപ്പ്‌ എന്‍റെ രക്ത ധമനികള്‍ക്ക് ആക്കം കൂട്ടി ...

" മോളെ വിവാഹത്തിന് അവര്‍ സമ്മതിച്ചു ... എന്‍റെ പ്രാര്‍ത്ഥന ഭഗവന്‍ കേട്ടു .. ...മാത്രമല്ല അവരുടെ ഒരു ബന്ധു , നിന്‍റെ അനിയത്തിയെ കാണാന്‍ വരുന്നുണ്ട് ...രണ്ടിനും സ്ത്രീധനം ഒന്നും വേണ്ട .. കാശ്‌ തികയ്ക്കാന്‍ ഓടണ്ടല്ലോ മോളെ ...ഉള്ളത് കൊടുത്ത മതിയല്ലോ ...സമാധാനമായി .. ഞാന്‍ വാക്ക് കൊടുത്തു .."

ആഹ്ലാദത്താല്‍ തിരതല്ലി , എനിക്ക് വേണ്ടി നോമ്പ്‌ നോറ്റ് ജീവശ്ചവമായി നില്‍കുന്ന ആ മാതൃസ്നേഹത്തിനു മുന്നില്‍ എനിക്ക് ഒന്നും വെളപ്പെടുത്താനായില്ല ..

അനിയത്തിക്കുട്ടിയുടെ നിഷ്ക്കളങ്കമായ ചിരിയും എന്നെ വിലക്കി...

എന്തോ ഒരു വിങ്ങല്‍ ..

എന്‍റെ മോഹങ്ങള്‍ എന്നും എന്‍്റേതു മാത്രമായിരികട്ടെ എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ , സിന്ധൂരത്തില്‍ കുളിച്ച സന്ധ്യയെക്കാള്‍ ചുവപ്പ് എന്‍റെ മിഴികള്‍ക്കുണ്ടായിരുന്നു...

ഓഫീസില്‍ എനിക്കിനി ജോലി ഇല്ല എന്നും പറഞ്ഞ് , എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ , തലവേദന എന്ന കള്ളത്താല്‍ ഞാന്‍ കട്ടിലിലേക്ക് ചായുമ്പോള്‍ എന്‍റെ ഹൃദയം ആരോ കീറി മുറിക്കുന്നുണ്ടായിരുന്നു ....

കരുത്തില്ലായ്മ ആണോ ത്യഗമാണോ എന്‍റെ ഈ അവസ്ഥക്ക് കാരണം എന്നറിയില്ല ...

എന്തോ കടമ ചെയ്ത ചാരിതാര്‍ത്ഥ്യം ഒഴിച്ചാല്‍ എന്‍റെ മനസ് ശൂന്യമായിരുന്നു....

എന്‍റെ വിധി ഞാന്‍ തിരഞ്ഞെടുത്തതാണോ ..അതോ ദൈവ ഇംഗിതമോ????

അറിയില്ല.....



Thursday, November 12, 2009

മൃത്യുതന്‍ പുഞ്ചിരി...

ചക്രവാളങ്ങള്‍ക്കുമപ്പുറം ഒരു പൊന്‍ വെളിച്ചം...
നോവിന്‍ കടലില്‍ മുങ്ങുന്നൊരീ സൂര്യന്‍റെ പൊന്‍ വെളിച്ചം
സന്ധ്യതന്‍ കണ്ണുനീര്‍ കാണാതെ പോയ നീ
ദിശ തെറ്റി ചക്രവാളത്തിന്നപ്പുറത്തെത്തിയോ??

പ്രാണവേദനയുടെ പാശം കഴുത്തില്‍ കുരുങ്ങീടവേ..
ആകസ്മികമാം മൃത്യുതന്‍ തീരത്ത് പകച്ചിടാതെ...
ആത്മാവിലേക്കതു വാരി പുണര്‍ന്നു നീ ആനന്ദത്തോടെ
ആശ്ലേഷിച്ചു യമധര്‍മ്മനേയും കിങ്കരരെയും

ഹേ .. മര്‍ത്യ നീ അറിയുന്നുവോ ഈ നിമിഷത്തിനനന്തതയെ...
അനിവാര്യമായ കരങ്ങളില്‍ ഏല്പിച്ച നിന്‍ ദേഹി വെടിഞ്ഞോരീ ദേഹം
ഇന്നേകനായ് തണുത്തു വിറങ്ങലിച്ചീ ഉമ്മറത്തിണ്ണയില്‍ കിടക്കുമ്പൊഴും
മൃത്യുതന്‍ അനന്തത അറിഞ്ഞൊരീ പുഞ്ചിരി നിന്‍ ചുണ്ടില്‍ വിളങ്ങിയോ

കൂടി നിന്നവര്‍ നിന്നെ നിരൂപിച്ചപ്പോഴും...
കൂടെ ഉള്ളവര്‍ നിന്നെ ഓര്‍ത്തു ദുഖിച്ചപ്പോഴും...
കൂട്ടിനിരുന്ന നിന്‍ പ്രിയതമ കണ്ണുനീര്‍ പൊഴിച്ചപ്പോഴും
കൂടിയില്ല നിന്‍ ചുണ്ട്ടിലെ പുഞ്ചിരി...

ഉച്ചത്തില്‍ ഉയര്‍ന്നൊരാ നിലവിളി കേട്ടു

നിന്നെ ഉയര്‍ത്തി ചിതയിലെത്തിച്ചപ്പോഴും...
നാളികേര പകുതിയില്‍ കത്തിയമര്‍ന്നൊരീ തിരി,,
നിന്‍റെ ഓര്‍മ്മകള്‍ക്കു കരിന്തിരി കത്തിച്ചുവോ???

Wednesday, November 11, 2009

മകളെ നിനക്കായ് മാത്രം....

കുറെ കാലത്തിനു ശേഷം വീട്ടില്‍ വന്നതിനാല്‍ ചടഞ്ഞിരിയ്ക്കാനായിരുന്നു ആഗ്രഹം..എങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ക്ഷേത്രത്തില്‍ പോകുവാന്‍ തീരുമാനിച്ചു ..കുളിച്ചു മുണ്ടുടുത്ത് ക്ഷേത്രനടയില്‍ എത്തിയപോള്‍ ദീപാരാധന സമയം ആയിരുന്നു...

ഭഗവാനേ കൃഷ്ണാ....

പണ്ട് എല്ലാ ദിവസവും വന്നു തൊഴുമായിരുന്നു...ജീവിതത്തിരക്കുകളില്‍ നഷ്ട്ടമായ നല്ല നിമിഷങ്ങള്‍...

ആരോ അഷ്ടപതി പാടുന്നുണ്ട്...

" വന്ദേ മുകുന്ദ ഹരേ...ജയ ശൗരേ സന്താപഹാരി മുരാരേ....
  ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്‍റെ ദ്വാരക പുരി എവിടെ....
  പീലി തിളക്കവും കോലകുഴല്‍ പാട്ടും അമ്പാടി പൈക്കളും എവിടെ...
  ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ നെഞ്ജിലെന്‍ ആത്മപ്രണാമം ...
  പ്രേമ സ്വരൂപനാം സ്നേഹ സാധീര്‍ത്ഥ്യന്‍റെ കാല്‍കലെന്‍ കണ്ണീര്‍ പ്രണാമം... "

ദീപാരാധന സമയത്ത് സോപാനതിനടുത്തു നിന്ന് ഇടക്ക കൊട്ടി അഷ്ടപതി പാടുന്നതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാണ് ..ഭഗവാനോടുള്ള അചഞ്ചലമായ ഭക്തി നിറച്ചുള്ള എന്‍റെ പാട്ടു കേള്‍ക്കുവാന്‍ വേണ്ടി മാത്രം അന്നവള്‍ വരുമായിരുന്നു ...

മണി മുഴക്കി കൊണ്ട് നട തുറന്നു ..ഞാന്‍ ചിന്തകളെ വിട്ട് വീണ്ടും ദ്വാരകാധീശനെ വണങ്ങി....

മഞ്ഞ പട്ടുടുത്തു , ചുണ്ടില്‍ ഓടക്കുഴലും ചേര്‍ത്ത് ഒരു കള്ള ചിരിയോടെ നില്‍ക്കുന്ന കണ്ണന്‍....എന്‍റെ മനസ് നിറഞ്ഞു ..അമ്മ നിര്‍ബന്ധിച്ചതു വെറുതെ ആയില്ല..

തിരുമേനി ഓരോ പേരു ചൊല്ലി പുഷ്പാഞ്ജലി പ്രസാദം കൊടുത്തു തുടങ്ങി ... ഞാന്‍ കണ്ണടച്ച് തൊഴുതു നില്‍ക്കയാണ് ...

വൈഗ ..മകയിരം ..

അവിശ്വസനീയമായതെന്തോ കേട്ടു ഞാന്‍ കണ്ണുകള്‍ തുറന്നു...അദ്ദേഹം വീണ്ടും ശബ്ദമുയര്‍ത്തി വിളിച്ചു ..

വൈഗ..മകയിരം ..

വെള്ള പട്ടുപാവാട അണിഞ്ഞ ഒരു ആറു വയസുകാരി ആ പ്രസാദം വാങ്ങി ...

ഞാന്‍ ആ കുട്ടിയെ സൂക്ഷിച്ചുനോക്കി ....കണ്ടു മറന്ന മുഖം ..ആ കുട്ടി ഒറ്റക്കാണ്...

പോകുവാനുള്ള തിരക്കില്‍ പെട്ടെന്ന് തൊഴുതിറങ്ങിയ ആ കുട്ടിയേ ഞാന്‍ വിളിച്ചു ...

വൈഗാ...എന്‍റെ ശബ്ദം ഇടറിയോ..?? അറിയില്ല ...

വിളിക്കാന്‍ കൊതിച്ചിരുന്ന ആ പേര് വിളിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..

തിരിഞ്ഞു നിന്ന കുട്ടിയുടെ കണ്ണുകളിലെ തിളക്കം എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ തിരഞ്ഞു ...

ഞാന്‍ ചോദിച്ചു...

മോളുടെ പേര് വൈഗ എന്നല്ലേ ...

ആ അതെ ..അങ്കിള്‍...വൈഗ...

മോളുടെ വീട് എവിടെയാ ??

ഇവിടെ അടുത്താ പുഴയുടെ അക്കരെ ...

മോളുടെ വീട്ടില്‍ ആരൊക്കെ ഉണ്ട് ??

അമ്മ,,,, അപ്പൂപ്പന്‍,,,, അമ്മൂമ്മ,,,,അമ്മാവന്‍,,,.

അപ്പോള്‍ മോളുടെ അച്ഛനോ ??

അച്ഛനും അമ്മയും പിണക്കത്തിലാ...അത് കൊണ്ട് അച്ഛന്‍ അച്ഛന്‍റെ വീട്ടിലാ ..അമ്മയും ഞാനും ഇവിടെ ..

ആരാ മോള്‍ക്ക്‌ വൈഗ എന്നു പേരിട്ടത് ??

അമ്മയാ..

ഓഹോ .അമ്മയുടെ പേരെന്താ??

രാധിക....

എന്‍റെ വാതാലപുരേശാ...കൃഷ്ണാ...

ഞാന്‍ നടുങ്ങി ..

രാധിക....

എന്‍റെ....എന്‍റെ മാത്രമായിരുന്ന രാധിക....

ഭാരതപുഴയിലെ ഓളങ്ങളെ തഴുകി വരുന്ന കാറ്റേറ്റു...തീരത്തെ മണലില്‍ അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിച്ചു ഏതോ ചിന്തയില്‍ മുഴകി അവളെയും പ്രതീക്ഷിച്ചു ഞാന്‍ കിടക്കുമായായിരുന്നു...രാധിക...പ്രകൃതിയെ പോലും വെല്ലുന്ന അവളുടെ രൂപം അവര്‍ണ്ണനീയം...അടുത്തത് പെട്ടന്നായിരുന്നു...ഒരേ തലത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദം...പിന്നീടെപ്പോളോ പ്രണയമായി....കളി ചിരികള്‍ക്കിടയില്‍ എപ്പോഴെക്കൊയോ പറഞ്ഞിരുന്നു മകന്‍ ജനിച്ചാല്‍ ശംഭു എന്നും മകള്‍ ജനിച്ചാല്‍ വൈഗ എന്നും പേരിടണം ...

പരസ്പരം നല്ലതു പോലെ അറിഞ്ഞിരുന്നെന്നാണ് ഞങ്ങള്‍ കരുതിയത്‌...പക്ഷേ എപ്പോളാണെന്നറിയില്ല മാനസികമായ ആ ധാരണ നഷ്ട്ടപ്പെട്ടു...ആരുടെ തെറ്റാനെന്നറിയാന്‍ പോലും ശ്രമിച്ചില്ല...പരസ്പരം തടഞ്ഞില്ല...അകന്നത് വളരെ പെട്ടന്നായിരുന്നു....അടുത്തതിനെക്കാള്‍ ഇരട്ടി വേഗത്തില്‍...

കണ്ണുകള്‍ നിറഞ്ഞു ഞാന്‍ ശ്രീ കോവിലിലേക്ക് നോക്കി ..

അങ്കിള്‍...ഞാന്‍ പോട്ടെ ...

വൈഗ നടന്നു നീങ്ങി .. എന്‍റെ കണ്ണെത്തും ദൂരെ വരെ ഞാനും സഞ്ചരിച്ചു ...പക്ഷെ എന്‍റെ കണ്ണ്നീര്‍ തുള്ളികള്‍ വൈഗയെ മറച്ചു ..

കുണുങ്ങി കുണുങ്ങി ഉള്ള വൈഗയുടെ ആ നടത്തം രാധികയെയാണ് ഓര്‍മ്മിപിച്ചത്..

ഭാരതപ്പുഴയില്‍ തട്ടി പ്രതിഫലിചിരുന്ന സൂര്യരശ്മികളെ വകഞ്ഞ്...പുഴ കടന്നു...ദേവനെ കാണാന്‍ വരുന്ന ദേവിയെ ഞാന്‍ ഓര്‍ത്തു ..

" അച്ഛാ ഞാന്‍ പോട്ടെ .... " എന്നു തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചു ..

പക്ഷെ അപ്പോഴേക്കും വൈഗ ഒത്തിരി ദൂരെ എത്തിയിരുന്നു..

Tuesday, November 10, 2009

നീ എവിടെയാ....

ഒരു തുലാം മാസ സന്ധ്യയില്‍ കണ്ണിലെ നേര്‍ത്ത കണ്കണം പോലെ , എന്‍റെ മനസിന്‍റെ തേങ്ങലോടെ പെയ്തൊഴിയുന്ന മാനം .....

ജലതുള്ളികളെ കീറി മുറിച്ചു ഞാന്‍ നടന്നുനീങ്ങി ....പെട്ടെന്ന് എന്‍റെ ചലനം നിലച്ചു .... 



തുലാവര്‍ഷ മേഘം തോല്‍ക്കും വിധം എന്‍റെ കണ്ണുകള്‍ നിറഞ്ഞു ചിന്തി....


ഏതോ ഒരു നേര്‍ത്ത ഓര്‍മ്മ എന്‍റെ മനസിനെ വരിഞ്ഞു മുറുക്കി ..... 


പതിവ് തെറ്റിക്കാതെ ആ വാതില്‍ക്കല്‍ ഞാന്‍ നോക്കി നിന്നു.... 


അവനെ ഒന്ന് കാണാന്‍ ....എന്‍റെ വിനുവിനെ .... 


എന്തോ പ്രതീക്ഷിക്കുന്ന പകുതി നിറഞ്ഞ കണ്ണുകളും , പാറി പറന്ന മുടിയും , മൂക്കിന്‍റെ തുമ്പിലെ കറുത്ത കുത്തും , തിരിച്ചറിയാനെന്നോണം ഈശ്വരന്‍ കൊടുത്ത വലത്തേ കൈ തണ്ടയിലെ മറുകും , അവനു മാത്രം സ്വന്തമായിരുന്നു...


അപൂര്‍വ്വമായി വിടരുന്ന ചുണ്ടുകളില്‍ മനസു കൊണ്ട് മാത്രം പുഞ്ചിരിക്കുന്ന എന്‍റെ വിനുവിന് വിദൂരതയിലെ കാഴ്ചകള്‍ ആയിരുന്നു എന്നുമാശ്വാസം.... 


ആ നനഞ്ഞ കണ്ണുകളില്‍ ആരോടോ ഉള്ള പക തെളിഞ്ഞു നിന്നിരുന്നു ........... 


ഹൃദയത്തോടു ചേര്‍ത്ത് വച്ച് സ്നേഹിച്ച , തന്‍റെ ജീവിതസഖി വഞ്ചിച്ചത് , സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവനു താങ്ങാനായില്ല ... 


എല്ലാം ഒരു നിമിഷം കൊണ്ട് തീര്‍ക്കുവാന്‍ അവന്‍ ആഗ്രഹിച്ചു ... 


പക്ഷെ......... 


മരണം അവനെ സ്പര്‍ശിച്ചില്ല ... 
ഭൂമീദേവി അവനെ വെടിയുവാന്‍ തയ്യാറായിരുന്നില്ല...... 


എങ്ങു നിന്നോ ചീറി പാഞ്ഞു വന്ന ബസ്സിനു അവന്‍റെ കാലുകളെ വേണ്ടിയിരുന്നുള്ളൂ ......... 


എന്നേക്കുമായി അവന്‍റെ വേരുകള്‍ അറ്റു .. 


ചലനമില്ലാതെ , ജീവന്‍റെ തുടിപ്പ്‌ മാത്രം ശേഷിക്കുമ്പോള്‍ , ... 
ഇളം നീല നിറം പൂശിയ ചുവരിനുള്ളിലെ മഷിക്കൂട്ടുകളും ചിത്രങ്ങളും മാത്രമായിരുന്നു അവന്‍റെ ലോകം ... 


നീണ്ട ഒന്‍പതു വര്‍ഷങ്ങളില്‍ ആ കൈകളും അതിലൂടെ ഒഴുകി എത്തുന്ന ജീവനുള്ള ചിത്രങ്ങളും ആയിരുന്നു അവന്‍റെ പ്രതീക്ഷ ......


കാല ചക്രത്തിന്‍റെ പ്രയാണം ആരും അറിഞ്ഞിരുന്നില്ല ...അത് ചലിച്ചു കൊണ്ടിരുന്നു .... 


പ്രത്യാശയുടെ നാമ്പുകള്‍ മുളയ്ക്കും മുന്‍പേ.... 


ഓര്‍മയുടെ മൂടുപടം മായും മുന്‍പേ ... 


പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയ മനസുമായ്‌ അവന്‍ പോയി ... 


ഈ നവംബര്‍ പതിനെട്ടു ആകുമ്പോള്‍ അവന്‍ ലോകത്തോട്‌ വിട പറഞ്ഞിട്ട് പത്തു മാസം ആകുന്നു .. ..... 


ഒന്നേ അവന്‍ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നുള്ളു .... 
നിറ കണ്ണോടെ അവന്‍ ഒന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ ... 


" എന്‍റെ കാലുകള്‍ ഒന്നനങ്ങിയെങ്കില്‍ ... "


പക്ഷെ .........വിധി അവനെ.......

Friday, November 6, 2009

മറക്കാത്ത ഓര്‍മ്മ...

ചന്തു എന്‍റെ കൂട്ടുകാരനായിരുന്നു...ഞാന്‍ കാത്തിരുന്നു കിട്ടിയ കൂട്ടുകാരന്‍...
രണ്ടു വര്‍ഷത്തെ പരിചയം രണ്ടു ജന്മത്തെ അടുപ്പമായി മാറി ...
എന്നും ഒരു കുസൃതി ചിരിയോടെ എന്‍റെ അടുത്ത് വന്നിരുന്ന അവന്‍ എനിക്ക് എല്ലാം ആയിരുന്നു ...
എന്‍റെ കണ്ണ് നനയാന്‍ അവന്‍ അനുവദിച്ചിരുന്നില്ല ...


ഞാന്‍ അറിയാതെ,,,എന്‍റെ മനസ് അറിയാതെ,,,,,ഞാന്‍ അവനിലേക്ക്‌ അടുക്കുകയായിരുന്നു ....അതോ എന്നെ അവന്‍ വലിച്ചടുപ്പിക്കയായിരുന്നോ ????? 
അറിയില്ല ...
എന്‍റെ മനസ്സില്‍ മോഹങ്ങള്‍ നാമ്പിട്ടു തുടങ്ങിയ നിമിഷം,,,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ എന്‍റെ നാവുകള്‍ വെമ്പി ...


പക്ഷെ ....എന്താവും മറുപടി എന്നോര്‍ത്ത് , ഞാന്‍ ആ ഇഷ്ടത്തെ മനസ്സില്‍ വെച്ചു താലോലിച്ചു...


കാത്തിരിന്നു ഞാന്‍.... നിന്നെ എനിക്ക് വേണമെന്നു പറയുന്ന ആ നിമിഷത്തിനു വേണ്ടി ...


എന്തിനു വേണ്ടി എന്നറിയാതെ...പലപ്പോഴും ഞാന്‍ വിങ്ങിപ്പൊട്ടി കരഞ്ഞു ....
അവനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാന്‍ കഴിയില്ലാരുന്നു ...


അവന്‍റെ സാന്നിധ്യത്തില്‍ എന്‍റെ ഹൃദയവേഗം പോലും കൂടുമായിരുന്നു ...


പലതും ഞാന്‍ പറയാതെ പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് നേര്‍ത്ത പുഞ്ചിരിയും മൌനവും ആയിരുന്നു ...


അത് എന്നിലെ മോഹങ്ങള്‍ക്കു ആക്കം കൂട്ടി ...


പലപ്പോഴും അവന്‍ എന്നില്‍ നിന്നും എന്തോ ഒളിക്കുന്നതായി തോന്നി ....ചോദിച്ചപ്പോഴെല്ലാം പഴയ ആ പുഞ്ചിരിയും മൌനവും....


പ്രതീക്ഷതന്‍ നാമ്പ് പൊട്ടി വളര്‍ന്ന നേരത്തായിരുന്നു അവന്‍ എന്നെ ഐസ്ക്രീം പാര്‍ലറിലേയ്ക്കു വിളിച്ചതു...


ഇതു വരെ പറയാതിരുന്ന ഒരു കാര്യം പറയാന്‍ ആണ് ...ഇനിയും വൈകികൂടാ എന്നവന്‍ കൂട്ടി ചേര്‍ത്തു...


എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു..


ജന്മ ജന്മാന്തരങ്ങളില്‍ ബാക്കി വച്ച സ്വപ്‌നങ്ങള്‍ ഞാന്‍ ഒരു രാത്രി കൊണ്ട് കണ്ടു തീര്‍ത്തു ...
എന്‍റെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു...
കൂടെ ഒരു നേര്‍ത്ത പേടിയും .....
എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ..


രാവിലെ പോകാന്‍ ഇറങ്ങിയപ്പോള്‍ കണ്ണാടിയിലെ എന്‍റെ മുഖത്തിനു പതിവിലേറെ സൌന്ദര്യം ഉണ്ടെന്നെനിക്ക് തോന്നി ...


അവന്‍ എന്നെ കാത്തു നില്‍ക്കുന്നു ..
എതിര്‍ വശത്ത് കസേര ഉണ്ടായിട്ടും,,,,വളരെ നാളായി ഞാന്‍ കൊണ്ട് നടന്ന സ്വപ്നം സഫലമാകുന്നു എന്ന സത്യം എനിക്കു ബോധ്യപ്പെടാന്‍ ഞാന്‍ അവന്‍റെ അടുത്ത് ഇരുന്നു ...


ഐസ്ക്രീം കുടിക്കുന്ന വ്യാജേന അക്ഷമയായി ഇരുന്ന എന്‍റെ നേര്‍ക്ക് അവന്‍ ഒരു ലെറ്റര്‍ നീട്ടി ...
ആദ്യമായ്‌ കാണുന്നതു പോലെ ഞാന്‍ അതു വാങ്ങി ...


എന്തായിരിക്കും എഴുതിയിരിക്കുന്നതെന്നറിയാനുള്ള ആഗ്രഹത്തില്‍ അതു തുറക്കവേ...


ചന്തു 


വെഡ്സ്


ചിപ്പി


എന്‍റെ കണ്ണില്‍ ഇരുട്ട് കേറുന്നത് പോലെ തോന്നി...


അതെ അവന്‍റെ കല്യാണ ലെറ്റര്‍ തന്നെ...


ഒന്നു കൂടി സൂക്ഷിച്ചു നോക്കുമ്പോള്‍ വധുവിന്‍റെ സ്ഥാനത്ത് എന്‍റെ പേര് ആയിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ ...


ബൌളിലെ ഐസ്ക്രീം തീ കട്ടകള്‍ ചാലിച്ചതായിരുന്നു ...


കണ്ണുകള്‍ വിടര്‍ത്തി വച്ച്,,,വാതോരാതെ സംസാരിച്ച്‌, എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്‌ ഞാന്‍ കടിഞ്ഞാണിട്ടു....


താലി കെട്ടുമ്പോള്‍ ഞാന്‍ കൂടെ ഉണ്ടാകും എന്ന ഉറപ്പ് കൊടുത്തു അവനെ പറഞ്ഞയക്കുമ്പോള്‍ എന്‍റെ ഹൃദയത്തിനുള്ളിലെ അഗ്നിപര്‍വതം തൊണ്ടയിലെവിടെയോ കുരിങ്ങുകയായിരുന്നു....


ഒരു ചെറു ചിരിയോടെ  അകലുന്ന അവനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല...


ഒരു നേര്‍ത്ത ജലത്തുള്ളി എന്‍റെ കാഴ്ചയെ മറച്ചിരുന്നു .....


എന്തിന്നായിരുന്നു....ഈ ജന്മം....??????